Psalms 80

സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീൎത്തനം.

1ആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി
യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ;
കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ
നിന്റെ വീൎയ്യബലം ഉണൎത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
4സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നീ നിന്റെ ജനത്തിന്റെ പ്രാൎത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
5നീ അവൎക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു;
അനവധി കണ്ണുനീർ അവൎക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.
6നീ ഞങ്ങളെ ഞങ്ങളുടെ അയല്ക്കാൎക്കു വഴക്കാക്കിതീൎക്കുന്നു;
ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
7സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
8നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു;
ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
9നീ അതിന്നു തടം എടുത്തു
അതു വേരൂന്നി ദേശത്തു പടൎന്നു.
10അതിന്റെ നിഴൽകൊണ്ടു പൎവ്വതങ്ങൾ മൂടിയിരുന്നു;
അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.
11അതു കൊമ്പുകളെ സമുദ്രംവരെയും
ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം
നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;
വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു.
14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ;
സ്വൎഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു
ഈ മുന്തിരിവള്ളിയെ സന്ദൎശിക്കേണമേ.
15നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും
നീ നിനക്കായി വളൎത്തിയ തയ്യെയും പാലിക്കേണമേ.
16അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു;
നിന്റെ മുഖത്തിന്റെ ഭൎത്സനത്താൽ അവർ നശിച്ചുപോകുന്നു.
17നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ
നീ നിനക്കായി വളൎത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.
18എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല;
ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
Copyright information for Mal1910